ഒന്നിനുമെനിക്കു കഴിവില്ല തനിയേ ഞാൻ
നിന്നിടുകി,ലെന്തുഭഗവാനു കഴിയാതും
പോന്നിടുക കണ്ണ! തുണയായിവനു , വാക്കായ്
തോന്നിടുവതൊക്കെ നുതിയായെഴുതിടാനായ്
സ്വപ്നപ്പട്ടുമെനഞ്ഞിടുന്നു തറിയിൽ
ക്കാലങ്ങളായ് കാണ്മതാം
സ്വപ്നം നെയ്തുമിനുക്കിമോദമുലകി-
ന്നേകീടുവാൻ കൂട്ടരേ!
ചൊല്പൊങ്ങുന്നൊരുകാഞ്ചിതൻ വിരുതിതും
കാലം മായ്ച്ചേക്കുമെ-
ന്നുൾപ്പൂവോതുവതുണ്ടു, കാലഗതി ഹാ!
തെല്ലും തടുക്കാവതോ ?

വന്നുവെത്രവട്ടമെത്ര രൂപമാർന്നു ഞാൻ ഭവാ-
നെന്നെയൊട്ടറിഞ്ഞതില്ലതെൻ്റെ കുറ്റമായ് വരാ
മുന്നിലുള്ളതെന്തതിങ്കലൊക്കെയുള്ള തത്ത്വമാ-
യൊന്നുറച്ചു നോക്കിയാൽ തെളിഞ്ഞു കാണുമെങ്ങുമേ 😃
ഒന്നാം സ്ഥാനമെനിക്കു വേണ്ടയെവനും
നൽകുന്നതേ നല്ലതി-
ങ്ങെന്നാരോർത്തുവസിപ്പതപ്പുരുഷനാ-
ണത്രേ ശരിക്കുത്തമൻ
എന്നാലാരിഹ വാഴ്‌വതേവമധുനാ
പോരാണു പാരാകെയൊ-
ട്ടെന്നായ് ശാന്തിയകന്നു ഘോരനരക-
ത്തീയാളിടും വേളയായ്
ഓരോ ശാഖയുമിങ്ങു മണ്ണിനകമേ
വേരാഴ്ത്തി നിൽക്കുന്നിതാ
പാരിൽ കൂട്ടുകുടുംബമെന്നപടിയാ-
യാരും നിനയ്ക്കും വിധം
പാരം ശക്തി തരും നമുക്കുലകിതിൽ
ബന്ധങ്ങളെന്നുള്ളതാം
നേരോ മാമരമോതിടുന്നു, നരരീ-
പാഠം പഠിച്ചീടുമോ?

ചൂടേറ്റു വാടിയമരും തമിഴ്മണ്ണിനിപ്പോൾ
ആടിപ്പെരുക്കുമഴയായണയുന്നു ഹർഷം
നാടിന്നുണർച്ചപകരുന്നു പൊന്നിതന്നി-
ലോടിത്തിമർത്തുജലമൊട്ടുനിറഞ്ഞപോലെ
താനാരാടോ? ഞാനാണെന്നേയ്!
ഞാനെന്നാലോ? താനാകില്ലാ 😊
കരൾപൊട്ടി കവിത വരുംപോൽ
ഉരുൾപൊട്ടിച്ചൊഴുകി വരുന്നൂ
മലവെള്ളം, പുഴ നിറയുന്നൂ
മിഴിനീരാൽ മിഴിനനയുന്നൂ
മാറുന്ന ലോകത്തിൻ നേർച്ചിത്രമായ് സ്വയം
മാറുന്ന കാവ്യമിങ്ങാരൊരുക്കി?
കാലത്തിനൊത്തെന്നും നീങ്ങുന്ന തെന്നലോ
കാച്ചിക്കുറുക്കിവാക്കീവിധത്തിൽ?

പലവിധദുരിതപ്പേമാരിയായ് മാറി, ചിത്രം!
മലയുടെ മിഴിനീരോ വന്നുലയ്ക്കുന്നു ചിത്തം
കലയുടെ വിളഭൂവാം നാട്ടിലോണം വരുമ്പോൾ
നിലവിളിയുയരുന്നോ? കഷ്‌ടമിക്കാലഘട്ടം!