*ആലങ്കുടി ആപത്സഹായേശ്വര്‍ കോവില്‍ (ഗുരു)*
ഗുരുവിന്റെ ക്ഷേത്രമാണ് ആലങ്കുടിയിലെ ആപത്സഹായേശ്വര്‍ കോവില്‍ അഥവാ ഗുരുസ്ഥലം. കുംഭകോണത്തിൽ നിന്നും 18 കിലോമീറ്ററും തിരുനാഗേശ്വരം ക്ഷേത്രത്തിൽ നിന്നും 20 കിലോമീറ്ററും ദൂരത്തിൽ ആണ്. ഈ ക്ഷേത്രത്തിലെയും പ്രധാനമൂർത്തി ശിവനാണ്.
ദേവന്മാരും അസുരന്മാരും ചേർന്ന് അമൃതിനായി പാലാഴി കടയുമ്പോൾ ആദ്യം വന്നത് ഹലാഹലം എന്ന മഹാവിഷമാണ്. അത് ലോകനാശത്തിനുതന്നെ കാരണമാകും എന്ന അറിഞ്ഞ ദേവന്മാർ ശിവനെ ശരണം പ്രാപിച്ചു. അപ്പോൾ ആ വിഷം ശിവൻ സ്വയം കഴിച്ചു. ആപത്ഘട്ടത്തില്‍ സഹായിച്ചതിൻ്റെ സ്മരണയിൽ ഇവിടെ ശിവൻ ആപത്സഹായേശ്വരനായി അറിയപ്പെടുന്നു. അത് പാനം ചെയ്ത ശിവസങ്കല്പം … ആലം (വിഷം ) കുടിച്ച ഇടം എന്ന നിലയിലാണ് ആലങ്കുടി എന്ന സ്ഥലപ്പേരും വന്നത്.
കൂടാതെ ഇവിടെ കാശിയാരണ്യേശ്വരരായും ശിവഭഗവാൻ അറിയപ്പെടുന്നു. ശ്രീപാർവ്വതി ഇളവാർക്കുഴലിയമ്മനായി അറിയപ്പെടുന്നു. ബ്രഹ്മാവും സപ്തർഷികളും ദക്ഷനും ഇവിടെ ശിവനെ തപസ്സു ചെയ്തിട്ടുണ്ടത്രേ
63 നായന്മാരില്‍ പ്രമുഖനായ തിരുജ്ഞാനസംബന്ധര്‍ ഈ ക്ഷേത്രത്തെ പാടി സ്തുതിച്ചിട്ടുണ്ട്. അതിനാൽ ഈ ക്ഷേത്രം പാടൽപ്പെട്രകോവിലായി കരുതപ്പെടുന്നു.
തിരുജ്ഞാനസംബന്ധർ തേവാരം: https://youtu.be/nwHReD8hdsc
സുന്ദരർ ഈ ക്ഷേത്രത്തിലേയ്ക്ക് വരുമ്പോൾ പുഴ കരകവിഞ്ഞ് ഒഴുകുകകായിരുന്നുവത്രേ. അപ്പോൾ ഭഗവാൻ സ്വയം തോണിയുമായി പോയി പുഴ കടക്കാൻ സഹായിച്ചു, ദക്ഷിണാമൂര്‍ത്തിയുടെ രൂപത്തിൽ ജ്ഞാനോപദേശവും കൊടുത്തുവത്രേ. പുഴ കടക്കുമ്പോൾ തോണി മറിയാതെ കാത്തത് ഗണപതിയാണത്രേ. അതിനാൽ ഇവിടെ വിനായകർ കലങ്കാതെ കാത്ത വിനായകരായി അറിയപ്പെടുന്നു.
ഒരിക്കൽ ഇവിടത്തെ സുന്ദരരുടെ വിഗ്രഹം തിരുവാരൂരെ രാജാവ് എടുത്തുകൊണ്ടുപോയത്രേ. ഒരു പൂജാരി രാജാവറിയാതെ ആ വിഗ്രഹം തിരിച്ചുകൊണ്ടുപോരുമ്പോൾ വഴിയിൽ രാജഭഗന്മാർ തടഞ്ഞു. അപ്പോൾ അത് തന്റെ കുട്ടിയാണ്. മസൂരി ബാധിച്ചതാണ് എന്ന് പറഞ്ഞുവത്രേ. അതിനുശേഷം വിഗ്രഹത്തെ മൂടിയിരുന്ന പുതപ്പു മാറ്റി നോക്കിയപ്പോൾ ആ വിഗ്രഹത്തിൽ മസൂരിക്കല കണ്ടുവത്രേ.
ശിവന്റെയും ശ്രീപാർവ്വതിയുടെയും വിനായകരുടെയും ദക്ഷിണാമൂർത്തി രൂപത്തിലുള്ള ഗുരുവിന്റെയും സന്നിധി കൂടാതെ മുരുകൻ, ലക്ഷ്മി, നാൽവർ, കാശി വിശ്വനാഥർ, വിശാലാക്ഷി, നവഗ്രഹങ്ങൾ എന്നിങ്ങിനെ മറ്റു പ്രതിഷ്ഠകളും കാണാം
(അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇവിടെ നല്ല ഫോട്ടോ എടുക്കാനായില്ല. ഈ ചിത്രം വിക്കിപീഡിയയിൽ നിന്നും)