ഉയരത്തില്‍ പാറുന്ന പറവയ്ക്കുമുള്ളി-
ലുണ്ടെരിയുന്ന നോവെന്നുമപ്രകാരം
അകലയേയാഴത്തിലാണ്ടു പോയാലു-
മീയുലകത്തില്‍ നോവൊന്നു തന്നെ കാണാം
വാനത്തിലേക്കുദിച്ചെത്തുന്ന സൂര്യനും
നീറി നില്ക്കുന്നതായ് കാണ്മതില്ലേയെന്നും
ആഴി തന്നാഴത്തിലാണ്ടു പോകാമെന്നാ-
ലാശ്വാസം കാണാതെ വീണ്ടുമെത്തുന്നവന്‍
നിത്യവുമീവിധം കാണുന്നു കാഴ്ചകള്‍
മാനസമേയെന്തറിഞ്ഞു നീ ലോകത്തെ
കാണാമിതേമട്ടിലാണതിലുള്‍ത്തടം
നീറി നുറുങ്ങാതെയാരുമില്ലെങ്ങുമേ
എന്നുനിന്നുള്ളിലായ് മാറ്റമില്ലാതെന്നു-
മാശ്വാസമേകുമാസത്യം തെളിഞ്ഞിടും
അന്നു വന്നീടുമാനന്ദമാശ്വാസവു-
മല്ലാതെയില്ലൊരു മാര്‍ഗ്ഗമേതുംതന്നെ
പ്രചോദനം Bobisha Velan