Archive for May 19, 2015

എന്‍ നാവേ പറയേണമെന്നു ദൃഢമാണെങ്കില്‍ പറഞ്ഞീടു നീ
യെന്നും കൃഷ്ണകഥാമൃതത്തെ വെറുതേ ചൊല്ലേണ്ട മറ്റൊന്നുമേ
നന്നായ് മാനസശുദ്ധിയോടെ ദിനവും ചൊല്ലീടുമെന്നാകിലോ
വന്നീടും പുരുഷാര്‍ത്ഥമൊക്കെയതിനായ് കാതോര്‍ക്കുമീലോകവും

* എല്ലുമാംസമിവയുള്ളദേഹമഴുകുന്നതാണു ചിലനാളിലാ-

യില്ലഭേദമിവിടാര്‍ക്കുമേ,യിതിലുജീവനുള്ളസമയത്തു നാം

ചില്ലുപാത്രസമമായ് നിനയ്ക്ക,യിതിലെന്തു കാണ്മതൊരഹന്തയോ

തെല്ലുകൈക്കരുതലില്ലയങ്കിലൊരു കല്ലുപാത്രവുമുടഞ്ഞുപോം

* വല്ലതും പറയുവാനൊരുങ്ങി പലതും പറഞ്ഞു പഴി കേട്ടിടാ-

നില്ല ഞാ,നിവിടെ മൌനമാണുചിതമെന്നു തന്നെ കരുതാം സദാ

നല്ല ബന്ധവുമുലഞ്ഞിടുന്നു ചിലവാക്കിനാലെയിതുമോര്‍ക്ക നാം

തെല്ലുകൈക്കരുതലില്ലയങ്കിലൊരു കല്ലുപാത്രവുമുടഞ്ഞുപോം

* മെല്ലെ വന്നു തഴുകുന്ന കാറ്റിലിളകുന്നതായമലരൊക്കെയും

വല്ലി വിട്ടടരുമെന്നു കാണ്മു ചെറു കാറ്റിലും, സമയമെത്തിയാല്‍

ഇല്ലയീധരയിലൊന്നുമേ മനുജ! നിത്യമെന്നു കരുതീടുവാന്‍

തെല്ലുകൈക്കരുതലില്ലയങ്കിലൊരു കല്ലുപാത്രവുമുടഞ്ഞുപോം

* അരിയന്നൂര്‍ സദസ്സിലെ (web site: http://www.aksharaslokam.com/)  ഒരു സമസ്യാപൂരണം

സാലഭഞ്ജിക ചമച്ചതാരു, ഹൃദി നൃത്തമാടുമൊരു ദിവ്യനാം
ബാലനാ,രവനു പേരുമെന്തു നവനീതചോരശിശുവല്ലയോ ?
നീലവര്‍ണ്ണനകതാരിലെന്നുമിതു മട്ടു വന്നു നടമാടുകില്‍
കാലവും ശില കണക്കിലാകു,മൊരു ജീവനെന്തു ഗതി വേറെയായ് ?