Archive for May 26, 2015

എന്നും നിന്‍ ചുണ്ടിലും നി-
ന്നരയിലുമതുപോല്‍ കയ്യിലായും രമിക്കും

പൊന്നോമല്‍ വേണുവാകാ-
നിവനൊരുവരമേകീടുവാന്‍ വൈകിടാമോ ?

എന്നുള്ളില്‍ ശ്വാസമായി-
ട്ടറിവതു ഭഗവന്‍ നിന്റെ നിശ്വാസമല്ലേ-

യെന്നാലെന്തേയുണര്‍ന്നി-
ല്ലകമെ സുഖദമാം വേണുഗാനം മുരാരേ

തന്നെപ്പോലന്യനേയും
കരുതുകിലിവിടെക്കാണുകില്ലിത്ര ദുഃഖം
തന്നെപ്പോലും മറക്കാ-
മപരനു ഹൃദി വന്നുള്ള നോവൊന്നറിഞ്ഞാല്‍
തന്നെക്കൊണ്ടാകുവോളം
ഭുവിമരുവിടുമേവര്‍ക്കുമേ നന്മ ചെയ്താല്‍
തന്നത്താന്‍ പോകുമത്രേ
ദുരിതമഖിലവും ഭൂമിയും സ്വര്‍ഗ്ഗമാകും

തഴുകിടുമാ സമയത്തൊരീണമാ-

യൊഴുകിവരും സ്വരമത്രെ വീണയില്‍

മഴ കനിവായിഹ തന്നകന്നുപോം

മഴമുകിലെന്നതുപോല്‍ മറഞ്ഞിടും

ഉച്ഛ്വാസം ചെയ്ത ശേഷം

ഞൊടിയിടയിലുനിശ്വാസമുണ്ടാകുമെന്നാ-

വിശ്വാസം മാറിടാം ഞാ-

നറിവതു, മിഴികാട്ടുന്നതും മാറിയേക്കാം

വിശ്വേശാ! നീയൊഴിച്ചീ-

യുലകിലെയഖിലം മാറുമെന്നായിരിക്കാ-

മാശ്വാസം തേടി ഞാനാ-

ചരണയുഗളമാണെന്നുമേയാശ്രയിപ്പൂ

നന്നായ് കൊഞ്ചിക്കുഴഞ്ഞീ-
ടുവതിനിവളഴകോടെന്നുമാമാനസത്തില്‍
വന്നീടുന്നെന്നുവന്നാ-
ലടിയനു, പറയാ,മില്ല സന്ദേഹമേതും
എന്നാലും ഞാനുമേറ്റം
കൊതിയൊടെമരുവുന്നെന്നറിഞ്ഞിട്ടുമെന്തേ
എന്‍ നാവില്‍ വന്നിടാനായ്
മടി,യിതു കവിതേ നന്നു താനോ കഥിയ്ക്ക

എന്‍ നാവില്‍ വന്നിടായ്കില്‍
പരിഭവമിവനില്ലെങ്കിലും ചൊല്ലിടട്ടേ-

യെന്നും കാണുന്നു നിന്നേ

പരിചൊടുനടമാടുന്നതായ് ലോകമെങ്ങും

നന്നായിട്ടുള്ള ചിത്താം-

ബുജനടുവിലതേ പോലെ ഞാന്‍ കാണ്മു നിന്നേ

യിന്നേറ്റം വൃത്തിയറ്റാ-

ചിലമനുജമനസ്സിങ്കലാ,യെന്തിതേവം ?

ഒന്നോതാം, കാവ്യഗംഗേ

ധരണിയിലൊഴുകാന്‍ കൊണ്ടുവന്നെന്തിനാകാ-

മെന്നൊന്നോര്‍ത്തീടണേ നീ

യഘമിഹ പലതും നിന്നിലായ് ചേര്‍ക്കുവാനോ ?

ഇന്നിക്കാണുന്നതാകും

മലിനത കളയൂ പൂര്‍വ്വരൂപത്തിലെത്തീ

ട്ടെന്നും നീറന്നതാകും

മനുജഹൃദി നിറച്ചീടു നീ സ്നേഹവര്‍ഷം

വന്നീടാം ഭൂവിലായ് നീ-

യൊഴുകിടുമളവില്‍ തന്റെ പാപങ്ങളെല്ലാം

നിന്നില്‍ മുക്കീടുവാനാ-

യതിലൊരുകുറവും വേണ്ട,വര്‍ ചെയ്തിടട്ടേ

എന്നാല്‍ നിന്നുള്ളിലേറ്റീ-

ടരുതവയിതു താന്‍ ചൊല്ലിടാമൊന്നു നിന്നോ-

ടെന്നല്ലാതെന്തു ചൊല്ലാ-

നൊഴുകുക സതതം ഭൂമി തന്‍ ഭാഗ്യമായി