നിത്യം ശ്രീയേറ്റുമാനൂര്‍ നഗരിയിലമരും
ശങ്കരാ! നീ കനിഞ്ഞെന്‍
ഹൃത്താരില്‍ വാണിടേണേ മമ ഹൃദിയുണരും
ചിന്തകള്‍ പൂക്കളായി
എത്തീടേണം പദാബ്ജേ ശരണമടിയനേ-
കീടണേ നിന്റെ നാമം
ഭക്ത്യാ പാടീടുവാനായരുളുക വരിയെന്‍
തൂലികത്തുമ്പിലെന്നും
Archive for July, 2017
ഏഴാം സ്ഥാനത്തി, ലേവം വരുമഥ പതിനാ-
ലിങ്കലായിട്ടുമത്രേ
യേഴേഴായാക്കിടും പോല്‍ യതി, മ ര ഭ ന-
യെന്നൊക്കെയാദ്യം ഗണങ്ങള്‍
ഏഴെണ്ണം കാണുമല്ലോ ഗണമിതിലഖിലം
പാര്‍ക്കിലാ, യന്ത്യഭാഗേ
വാഴുന്നൂ മൂന്നു വട്ടം യഗണമിതു കണ-
ക്കായ് വരും സ്രഗ്ദ്ധരയ്ക്കായ്
പറഞ്ഞതെല്ലാം ചില വാക്കുതാനെ-
ന്നറിഞ്ഞിടേണം. തവ ലീലയെല്ലാം
അറിഞ്ഞതാരുണ്ടു, ഫണീന്ദ്രനാമോ
പറഞ്ഞിടാന്‍ ഞാനിവിടെന്തു ചൊല്ലാന്‍
കുറച്ചു മാത്രം മമ മാനസം ക-
ണ്ടറിഞ്ഞതാണിങ്ങതു ചൊല്ലുവാനായ്
കുറിച്ചതാണെന്നു ധരിക്ക നിന്നെ-
ക്കുറിച്ചു ഞാനെന്തിഹ ചൊല്ലുവാനും
“വചോ വിഭൂതീര്‍ ന തു പാരമാർത്ഥ്യം”
കൃഷ്ണന്‍ കാന്ത, മിരുമ്പു ഭക്തമനമ-
ത്രേ നിന്റെയാകര്‍ഷണാത്
കൃഷ്ണാ! നിന്നരികത്തു വന്നിടുവതാ-
ണല്ലാതെയാവുന്നതോ
തൃഷ്ണയ്ക്കൊത്തു വസിച്ചിടുന്നൊരിവനും,
നൈവേദ്യമായ് നിത്യവും
കൃഷ്ണന്നായ് കരുതുന്നു ഭക്തിനവനീ-
തം നീയെടുത്തീടണേ
തൊടാനായ് ശ്രമിക്കുന്നു നീ മെല്ലെയായി-
ട്ടടുത്തെത്തവേ ദര്‍പ്പമെന്നാലതിന്നോ
തൊടാനായിടുന്നൂ ഭവാനേയതിന്‍ മേല്‍
തുടങ്ങീടണേ നിന്റെയാനന്ദനൃത്തം
ജ്ഞാനം ഭക്തിയുമൊന്നു തന്നെ കൃപയായ്
തന്നുള്ളിലെജ്യോതിയായ്
താനേ കണ്ടറിയുന്നതാകിലറിവായ്
സത്യം ഗ്രഹിച്ചീടുകില്‍
ആനന്ദം ഹൃദി തിങ്ങിടുന്നു, മൊഴിയാ-
ലോതാനുമാകാത്ത പോല്‍
സാനന്ദം നടമാടുമത്രെമനമെ-
ന്നായീടിലോ ഭക്തിയായ്
ഗുണം പോരയെന്നാലുമെന്‍ ചിന്തയാകും
ഗണങ്ങള്‍ക്കു നിന്‍ പാദപദ്മത്തിലെത്താന്‍
ഗണേശാ! കനിഞ്ഞേകു മാര്‍ഗ്ഗം, സദാ നീ
ഗണിക്കേണമേ ഭക്തനായെന്നെയെന്നും