ധ്യാനം

Posted: September 6, 2017 in ഇന്ദ്രവജ്ര

പുല്ലാങ്കുഴല്‍ തെല്ലു കരഞ്ഞിരിക്കാ-
മല്ലോവതിന്‍ പോടു തുളച്ച നേരം
എല്ലാര്‍ക്കുമുണ്ടാവുകയില്ല ഭാഗ്യം
പുല്ലായ് പിറന്നിട്ടൊരു വേണുവാകാന്‍

തെല്ലുള്ളിലായ് പ്രാണനണഞ്ഞിടുമ്പോ-
ളെല്ലാം മറക്കും തനിയേ പിറക്കും
കല്ലും ലയിക്കുന്നളവത്രെ പാര്‍ത്താ-
ലെല്ലാമെ കാരുണ്യരസപ്രവാഹം

അല്ലായ്കിലാചുണ്ടിലണഞ്ഞിടാനോ
പുല്ലിന്നു സാധിപ്പതു, പാടിടുന്നൂ
പുല്ലല്ല പുല്ലാങ്കുഴലല്ല പാടാ-
നില്ലാ കരുത്തീവിധിമീതൃണത്തില്‍

Leave a comment