ഭക്തനല്ലടിയ, നുള്ളിലായി ഭയമുണ്ടു പോല്‍ പല വിധത്തിലായ്
ഭക്തിയുള്ളവനു ഭീതി കാണുവതുമില്ല, നിത്യമഭയം തരും
ശക്തി തന്നെ തുണയായിരിപ്പവനു പേടിയെന്തിനൊടുകാണു, മെന്‍
ഹൃത്തടത്തിലിനിയെങ്കിലും തെളിയണേ മുരാരെ! പദപങ്കജം
ഭക്തനല്ലിവനുകാണ്മതാമുലകിലുള്ളതായ പലതിന്നൊടാ-
സക്തിയുണ്ടകമെ കണ്ടിടേണ്ടവനെ കണ്ടതില്ലയതിനാലെയോ
ഭക്തിയുള്ളവനു മോഹമൊന്നുവരുമെങ്കിലോ പദയുഗത്തിലൊ-
ന്നെത്തിടാൻ തൊഴുതിടാനിതെന്ന്യെയൊരു ചിന്തയുള്ളിലണയുന്നതോ
ഭക്തിയുള്ളവനു കാണ്മതൊക്കെ ഭഗവാന്‍ സ്വയം പദയുഗത്തെയാ-
സക്തിയോടെ ഹൃദിയോര്‍ത്തു വാഴുമുലകം വ്രജം പശുപയായവന്‍
മത്തനായ് ചമയുമത്രെ രാസരസമോടെയാടുമതു കാണുവാ-
നെത്തുമത്രെ മുനി നാരദാദികളുമെത്ര നാളതിനു കാക്കണം
നിത്യമായ പൊരുളൊന്നുമാത്രമിഹ കാണ്മതൊക്കെയൊരു മായയായ്
മാത്രമേ കരുതു ഭക്തനത്രെയതുകൊണ്ടുതേടുമിഹ നിത്യവും
സത്യമത്രെയതു കാണുവോളമൊരുപാടു കേഴുമൊരുഗോപിയായ്
നൃത്തമാടുമൊരുമാത്ര കാണ്കിലഖിലം മറന്നതിലടങ്ങിടും
ഭക്തിയുള്ളവനു കാണുമത്രെ പല സിദ്ധിയൊത്തു മനതാരിലായ്
തൃപ്തി, യെന്നു പറയുന്നതുണ്ടു ബഹുമാന്യനായ മുനി നാരദര്‍ *
മത്തനാകുമവനെന്നു ചൊല്ലിടുവതുണ്ടു, ഗോപിസമമായി മേ
ഭക്തനാക്കുവതിനെത്തുമെന്നു മരുതാലയേശനിവനുള്ളിലായ്
* നാരദരുടെ ഭക്തിസൂത്രം
(യല്ലബ്ധ്വാ പുമാന്‍ സിദ്ധോ ഭവതി അമൃതോ ഭവതി തൃപ്തോ ഭവതി..യജ്ജ്ഞാത്വാ മത്തോ ഭവതി സ്തബ്ധോ ഭവതി ആത്മാരാമോ ഭവതി’