ഇരുളേറിയ രാത്രികാലമായ് സദ്-
ഗുരുവായ് ജ്ഞാനവെളിച്ചമേകിടാനായ്
മരുദാത്മജ! രാമദാസ! ചിത്തേ
കരുണാർദ്രം തുണയായ് വസിക്ക ചിത്തേ
Archive for June 16, 2024
വാതാലയേശനെക്കാണാൻ
വന്നെത്തുന്നോരെ നിത്യവും
വരിയിൽ നിർത്തുവാനെത്തും
വിഷ്വക്സേനൻ്റെ സൈനികർ
സുധാകരൻ മമ ജനകൻ പകർന്നതാം
സുധാരസം കവിതകളായ് കുറിക്കയാം
സുധാംശുപോൽ സുഖമതു വാഴ്‌വിനേകിയാൽ
കൃതാർത്ഥമായ് ഇതുവഴിയുള്ള തർപ്പണം
പംഢർപ്പൂരെന്ന സൽപേരെഴും ഗ്രാമത്തിൽ
പണ്ടൊരുകാലത്തു വാണിരുന്നൂ
പുണ്ഡരീകാക്ഷനാം കണ്ണൻ്റെ ഭക്തനായി
പുണ്ഡരീകെന്നൊരാളാ, മനുഷ്യൻ
മാതാപിതാക്കളേ സേവിച്ചിരിക്കവേ
വാതിലിൽമുട്ടി വിളിച്ചു കണ്ണൻ
നിൽക്ക നീയങ്ങെന്നുചൊല്ലീട്ടെറിഞ്ഞുപോൽ
നിൽക്കുവാനിഷ്ടികയൊന്നു ഭക്തൻ
ചെയ്തതാം ജോലികൾ തീർത്തുമ്മറത്തേയ്ക്കു
ചെന്നനേരം കണ്ടുപുണ്ഡരീകൻ
ഇഷ്ടികമേൽ ചെറുപുഞ്ചിരി തൂകി –
തന്നിഷ്ടദൈവം തന്നെ നില്പതായി!
ഇത്രയും വൈകിയെന്നുള്ളതിൽ ദുഃഖിച്ചു
തത്ര നിന്നൂ, ദേവദേവനോതീ
മാതാപിതാക്കളെ സേവിപ്പതൊന്നുതാ-
നേതൊരാൾക്കും മുഖ്യമായ കർമ്മം
ആകയാലേറ്റവും തൃപ്തനായിന്നു ഞാൻ
ശോകം വെടിക നീ പുണ്ഡരീകാ
നിൻ്റെയീഗ്രാമത്തിലിഷ്ടികമേൽനിൽക്കു-
മെന്നെയെല്ലാവർക്കും കണ്ടുകൂപ്പാം
ഇഷ്ടികമേലേറി നിൽക്കയാലെൻ്റെപേർ
വിഠലെന്നായ് വരും പുണ്ഡരിക
വിത്തോഭയെന്നും വിളിക്കുമെന്നെ ചില
ഭക്തരും ഭക്തിപ്രകർഷത്തിനാൽ
എന്നുമീസൽക്കഥ കേൾക്കുവോർക്കുണ്ടായി
വന്നിടുമായുരാരോഗ്യസൌഖ്യം
മൊഴിക്കുമെൻ്റെ ബുദ്ധിക്കും
ചെല്ലാനാവാത്ത ദിക്കിലായ്
വാഴുന്ന ഭഗവാനെത്തും
പലരായ് പലമട്ടിലും
എന്നാലതൊക്കെ ദൈവം താ-
നെന്നായൊട്ടറിയാതെ ഞാൻ
എന്നും വാഴുന്നു കേഴുന്നൂ
മന്നിലില്ലീശനെന്നുമായ്
ചേറിലാണെങ്കിലും പുഷ്പം
കല്ലിന്നടിയിലാകിലും
തേനിതിൽ കണ്ടുചെന്നെത്തും
വണ്ടുകൾ ശങ്കയെന്നിയേ
ജ്ഞാനവും നന്മയും ചുറ്റും
കാണാം പലയിടത്തുമായ്
അതുതേടിപ്പിടിക്കാനെൻ
മനമേ! മടികാട്ടൊലാ