പംഢർപ്പൂരെന്ന സൽപേരെഴും ഗ്രാമത്തിൽ
പണ്ടൊരുകാലത്തു വാണിരുന്നൂ
പുണ്ഡരീകാക്ഷനാം കണ്ണൻ്റെ ഭക്തനായി
പുണ്ഡരീകെന്നൊരാളാ, മനുഷ്യൻ
മാതാപിതാക്കളേ സേവിച്ചിരിക്കവേ
വാതിലിൽമുട്ടി വിളിച്ചു കണ്ണൻ
നിൽക്ക നീയങ്ങെന്നുചൊല്ലീട്ടെറിഞ്ഞുപോൽ
നിൽക്കുവാനിഷ്ടികയൊന്നു ഭക്തൻ
ചെയ്തതാം ജോലികൾ തീർത്തുമ്മറത്തേയ്ക്കു
ചെന്നനേരം കണ്ടുപുണ്ഡരീകൻ
ഇഷ്ടികമേൽ ചെറുപുഞ്ചിരി തൂകി –
തന്നിഷ്ടദൈവം തന്നെ നില്പതായി!
ഇത്രയും വൈകിയെന്നുള്ളതിൽ ദുഃഖിച്ചു
തത്ര നിന്നൂ, ദേവദേവനോതീ
മാതാപിതാക്കളെ സേവിപ്പതൊന്നുതാ-
നേതൊരാൾക്കും മുഖ്യമായ കർമ്മം
ആകയാലേറ്റവും തൃപ്തനായിന്നു ഞാൻ
ശോകം വെടിക നീ പുണ്ഡരീകാ
നിൻ്റെയീഗ്രാമത്തിലിഷ്ടികമേൽനിൽക്കു-
മെന്നെയെല്ലാവർക്കും കണ്ടുകൂപ്പാം
ഇഷ്ടികമേലേറി നിൽക്കയാലെൻ്റെപേർ
വിഠലെന്നായ് വരും പുണ്ഡരിക
വിത്തോഭയെന്നും വിളിക്കുമെന്നെ ചില
ഭക്തരും ഭക്തിപ്രകർഷത്തിനാൽ
എന്നുമീസൽക്കഥ കേൾക്കുവോർക്കുണ്ടായി
വന്നിടുമായുരാരോഗ്യസൌഖ്യം
0