മന്നവേന്ദ്രരടികൂപ്പിവണങ്ങും
ചന്ദ്രചൂഡ! ശിവ! ശങ്കര! സാംബ!
സുന്ദരേശ! ഹര! മന്മഥവൈരിൻ!
വന്ദനം! ശരണമച്ചരണാബ്ജം
Archive for June 20, 2024
നാലുമട്ടായ് തിരിച്ചത്രേ
ഭാവകന്മാരെയൊക്കെയും
രാജശേഖരെന്നായി സൽ-
പേരെഴും പണ്ഡിതൻ പുരാ
തൻ്റെ കാവ്യങ്ങളിൽപ്പോലും
തെല്ലും രുചിയേഴാത്തവർ
അരോചകികളെന്നായി –
ക്കരുതേണ്ടവരാണുപോൽ
നന്നേതു കെട്ടതേതെന്നും
തിരിച്ചറിവെഴാത്തവർ
സതൃണാഭ്യവഹാരീതി
ഗണത്തിൽ ചേർന്നിടും ധ്രുവം
നല്ല കാവ്യം രസിച്ചാലും
നന്നെന്നു പറയാത്തവർ
ചേരും മത്സരിയെന്നുള്ള
കൂട്ടത്തിൽ തന്നെയെന്നുമേ
കാവ്യത്തിൻ ഹൃദയം കാണാൻ
കഴിവുള്ളവനുത്തമൻ
നാലാമത്തെ വിഭാഗത്തിൽ
ചേരുമെന്നേ ധരിക്കണം
നിഷ്പക്ഷമതിയെന്നാളും
സത്യത്തെയറിയുന്നവൻ
അമ്മട്ടുള്ളവരീലോക-
ത്തെന്നാളും കുറവായിടും
പ്രചോദനം:
ഡോ. പൂജപ്പുര കൃഷ്ണൻ നായരുടെ കൈരളിപ്രദീപം എന്ന പുസ്തകത്തിൽ കണ്ടത്
“തേ ചദ്വിധാ. അരോചകിനഃ സതൃണാഭ്യവഹാരിണ ഇതി മങ്ഗലഃ
“കവയോƒപി ഭവന്തി” ഇതി വാമനീയാഃ
“ചതുർധാ” ഇതി യായാവരീയഃ
“മത്സരിണസ്‌തത്ത്വാഭിനിവേശിനശ്ച”. -രാജശേഖരൻ, കാവ്യമീമാംസ
അക്ഷരം സാക്ഷാത് വാണീദേവി തന്നനുഗ്രഹം
വാക്കുകളായ് വന്നൊപ്പുന്നുൾപ്പൂവിൻ തേൻതുള്ളികൾ
ഒപ്പമായ് ചേർത്തുവയ്ക്കാൻ മറ്റൊന്നും കിട്ടില്ലാർക്കും
മുപ്പാരിൽ തിരഞ്ഞാലും നിർണ്ണയം കൂട്ടുകാരേ
വെള്ളംകേറുംനേരം രക്ഷയ്ക്കെത്തുംതോണിക്കാരെപ്പോലെ –
വള്ളം കാണ്മൂ , നോക്കാനാരുമില്ലെന്നോ കഷ്ടം!
![](https://whisperingalong.wordpress.com/wp-content/uploads/2024/06/img-20240620-wa01007582264367413819394.jpg?w=576)
ആകാശമാകെ നിറയും മുകിലേ! ജനങ്ങൾ –
ക്കാവശ്യമായ ജലമൊട്ടുതാരാതെ നിങ്ങൾ
മാനത്തു ഹന്ത! മഴവില്ലുവരപ്പതെന്തി –
“ന്നശ്രീകരം കടമെടുത്തിഹ മേനികാട്ടൽ”