Archive for May 28, 2022

പാലാഴിത്തിരമാലകൾക്കു മുകളിൽ
ശേഷന്റെ പൂമേനിയിൽ
ചേലാർന്നെന്നുമമർന്നിടുന്ന ഭഗവാൻ
സാക്ഷാൽ രമാവല്ലഭൻ
മാലാലൊട്ടുവലഞ്ഞിടുന്ന ജനത –
യ്ക്കാശ്വാസമേകി കനി –
ഞ്ഞാലാനന്ദരസത്തിലാഴുമുലക –
ക്കാരുണ്യമേ കൂപ്പിടാം

മതി

Posted: May 28, 2022 in വിയോഗിനി

മതിയെന്നൊരുതോന്നലൊന്നുതാൻ
മതിയെന്നും സുഖമായിരിക്കുവാൻ
മതി ചൂടിയവൻ തുണച്ചിടും
മതിമാന്മാരഖിലം പുകഴ്ത്തിടും

വെണ്ണയുണ്ണുവതിനായൊരുങ്ങിയോ –
രുണ്ണിയായ് മുരളിയും പിടിച്ചതാ
കണ്ണനുണ്ടു മരുദാലയത്തിലുൾ –
ക്കണ്ണിലും തെളിയുമക്കൃപാമയൻ

ഹന്ത!

Posted: May 28, 2022 in പഞ്ചചാമരം

പറഞ്ഞുതന്നതല്ല, കേട്ടറിഞ്ഞതെന്നു, കേൾക്കുവാ-
നറച്ചിടുന്ന വാക്കുറക്കെ ജാഥയിൽ വിളിച്ചവൻ
പറഞ്ഞിടുന്നു , മുന്നെയും പറഞ്ഞതാണിതെന്നുമാ –
യുറച്ചുരച്ചിടുന്നു ഹന്ത! ചെയ്തിടാവതെന്തു നാം

തിരഞ്ഞെടുത്തകൂട്ടരെത്തിരിഞ്ഞുനോക്കിടാത്തവർ
തിരക്കിലും തിരഞ്ഞുടൻ തിരിച്ചറിഞ്ഞുകൂപ്പിടും
തിരഞ്ഞെടുപ്പൊരുത്സവംകണക്കു തന്നെ, യെങ്ങുതാൻ
തിരക്കിലും ലഭിക്കയില്ല പിന്നെയൊന്നുകാണുവാൻ

വെക്കത്തപ്പൻ , മഹേശൻ പുരരിപു ഭഗവാൻ
ശങ്കരൻ ശംഭു സാംബൻ
മുക്കണ്ണൻ കാലകാലൻ സ്മരരിപു കരുണാ –
മൂർത്തിയാം നീലകണ്ഠൻ
വെക്കം വന്നെത്തി നന്നായ് തുണയിവനു സദാ
നൽകണേ, ഹൃത്തടത്തെ
തൃക്കയ്യിൽ ഢക്കയായിക്കരുതിയതുമെടു-
ത്താടണേയാടലാറ്റാൻ

അപ്പർക്കുണ്ടായനോവൊട്ടകലുവതിനഹോ
ഭസ്മമേകിത്തുണച്ചൂ
കൽപിച്ചന്നേകി ദുഃഗ്ധം സദയമിവിടെ സം –
ബന്ധരിൽ പ്രേമമാർന്നും
അപ്പപ്പോൾ സുന്ദരർക്കും സകരുണമരുളീ
ദർശനം നീയതേപോ –
ലെപ്പോൾ വന്നെത്തിയേകും ശിവ! ശിവ! ഭഗവദ് –
ദർശനം ദീനബന്ധോ !

ചുഴറ്റിടും മായ, മനസ്സുമപ്പോൾ
കുഴങ്ങിടും, കണ്ണുകലങ്ങുമേറ്റം
തഴക്കമറ്റൊട്ടു തളർന്നിടുമ്പോൾ
തഴഞ്ഞിടാതമ്മയനുഗ്രഹിക്കും

ഉള്ളത്തിൽ തേടണം നാമറിവിതു പറയാ –
നാകുമോ പണ്ടു ഭൂവി –
നുള്ളിൽപോയ് ഹാ മറഞ്ഞൂ നദി, യതു തിരയു –
ന്നോരുകാണുന്നുവെന്നും
വെള്ളപ്പൂവിൽത്തിളങ്ങും ഭഗവതിയതിനായ്
വാഴ്കയെൻ ഹൃത്തടത്തിൽ
കള്ളം വിട്ടുള്ള മാർഗ്ഗം സദയമരുളണം
നിത്യമെൻ ജീവിതത്തിൽ

(സരസ്വതീനദിയുടെ പ്രഭവസ്ഥാനത്തേയ്ക്ക് ചേച്ചി തീർത്ഥയാത്ര പോയത് അറിഞ്ഞപ്പോൾ തോന്നിയ വരികൾ)

ഓയെൻവീയെന്ന മൂന്നക്ഷരമൊടു പുകഴീ-
നാടിനായ്ക്കൊണ്ടുനേടീ –
നീയെന്നും, കാടു, മേടും, മഴയരുവി മുള –
ങ്കൂടു, ഭൂവിന്റെ ദുഃഖം
സായംകാലത്തുസന്ധ്യാമനമിഹ ചിതറും
കണ്ണുനീരെന്നതെല്ലാം
മായും മുമ്പൊപ്പി നൽകീ കവിതയിലവയെ –
പ്പാരിലെല്ലാരുമോർക്കും

ഊഞ്ഞാലിലാഹാ! മരുദാലയേശൻ
ചാഞ്ചാടിയാടിച്ചിരിതൂകിനിൽപ്പൂ
കുഞ്ഞായൊരക്കണ്ണനെയൊന്നുകാണാൻ
പാഞ്ഞാലുമിപ്പോൾ കളയൊല്ല കാലം