ഇളയിനനും, ശശി, താരമൊക്കെയി-
ങ്ങിളകിടുവാൻ തുണയാം ഗുരുത്വമേ!
തളരുവതാം പൊഴുതെന്റെ ജീവനും
ബലമരുളൂ പ്രണമിപ്പു സാദരം
Archive for April 1, 2023
ഗുരുകൃപയാൽ അണയുന്നു ശാന്തി, കൂ-
രിരുളതിനാൽ അകലുന്നു പാരിലും
അരുളരുളും പദ, മിങ്ങു കാവ്യമായ്
വരുമതുതാൻ മനമേ! ധരിക്ക നീ
മുരുക! ഭവാൻ ചിരിതൂകി നിത്യവും
മരുവിടണേ സദയം മനസ്സിലായ്
ഇരുളുവതാം ഉലകത്തിലാശ്രയം
തരുവതിനായ് കരുണാർദ്രമെത്തണം
കൊണ്ടിടുന്നു വടികൊണ്ടു തല്ലുടലിലിണ്ടലാർന്നു കരയുന്നഹോ
ചെണ്ട, പൊന്തിവരുമൊച്ചകേട്ടുജനമാ ർത്തിടുന്നു ബഹുകൌതുകാൽ
കണ്ടമാനമടികൊണ്ടുകേഴുമളവാസ്വദിച്ചു മരുവുന്നവൻ
കണ്ടതില്ല തനുവിണ്ടിടുന്നൊരുവനുണ്ടനൊമ്പരമൊരംശവും
ചെണ്ടകൊണ്ടുനടക്കുവാൻ പണിയുണ്ടു, കേട്ടുരസിക്കുവോൻ
കണ്ടുവോ പല മട്ടിലായിവരുണ്ടിടും വിഷമങ്ങളെ
മിണ്ടുകില്ലിവരാരുമേ, മിഴി മൂടിടുന്ന വിഷാദമുൾ –
ക്കൊണ്ടുനോക്കുക, കണ്ണു ചൊല്ലിടുമെന്നുമക്കഥ കൂട്ടരേ
ചെണ്ടകൊട്ടുന്നതു കേട്ടാസ്വദിക്കുവാൻ
കണ്ടേക്കുമൊട്ടേറെയാസ്വാദകർ
എങ്കിലും ചെണ്ടകൊട്ടുന്നവനുള്ളതാം
സങ്കടം കാണുവതാരു പാരിൽ ?
തല്ലുകൊള്ളുന്നേരം കേഴുന്നു ചെണ്ടകൾ
വല്ലാതെയുച്ചത്തിലെങ്കിലുണ്ടോ
അല്ലലുള്ളിൽപേറിമണ്ടുമിപ്പാവങ്ങൾ
ചൊല്ലുന്നു ദുഃഖമെൻ കൂട്ടുകാരേ!
തോലിൻ പുറത്താണു തല്ലുകൊള്ളുന്ന തെ-
ന്നാലുമുള്ളം നീറുമേറെയത്രേ
മേലാകെ നീറിപ്പുകയുന്ന നേരത്തു
മേലായെന്നോതുമിപ്പാവമെന്നാൽ
മാലാണ്ടുകേഴുന്നുവെന്നുകണ്ടീടാതെ
മാലോകരാടിത്തിമിർക്കുമല്ലോ
മേളപ്പെരുക്കത്തിൽ താളം പിടിക്കുന്നു
മേളം രസിക്കുന്നു ചുറ്റുമുള്ളോർ
ഒരുകുറി ഞാൻ ഒരുവിഡ്ഢിയെന്നുതാൻ
കരുതുകിലും വിഷമങ്ങളില്ല മേ
ഒരു ശകലം ഗുണമറ്റു വാഴ്വതായ്
വരുവതുതാൻ ഇഹ ദുഃഖദായകം
മറ്റൊരുത്തനിഹ വിഡ്ഢിയാകവേ
തോറ്റിടുന്നതവരല്ല, താൻ സ്വയം
ചെറ്റു നമ്പിയതിനാലെയല്ലയോ
പറ്റിടും പിഴവു, നന്മ ദോഷമോ ?
എന്നെന്നും സുഖമേകിടും ഭുവനമെ –
ന്നോർത്തും, സദാ സൌഖ്യമായ്
തന്നെപ്പാരിലമർന്നിടാൻ പലതരം
മാർഗ്ഗം തിരഞ്ഞും നരൻ
തന്നെത്തന്നെമറന്നുനിത്യമലയും –
നേരത്തു വൈരാഗിയായ്
തന്നെത്താനൊരുവിഡ്ഢിയെന്നു കരുതു –
ന്നെന്നാലുമില്ലത്ഭുതം