കൊല്ലൂര്‍ ക്ഷേത്രത്തിലെന്നും സകരുണമമരും
ദേവി, നിന്‍ ഭക്തനല്ലേ
കുട്ടേട്ടന്‍, ജന്മനാളിന്നവസരമിതിലാ-
യായുരാരോഗ്യസൌഖ്യം
കാരുണ്യത്തോടെ നല്കൂ, കവിത വിരിയുമാ-
ത്തൂലികത്തുമ്പിലൂറൂം
കാവ്യത്താല്‍ ഭാഷ നന്നായ് വളരു, മതിനു നീ
വേണ്ട സൌഭാഗ്യമേകൂ
Archive for June 30, 2020
അന്നു ഞാൻ പുൽമേഞ്ഞുനിന്നകാലം, ഹരേ,
നിന്നേ വിട്ടൊട്ടേറെ ദൂരെയായീ
സന്ധ്യയായ് ചുറ്റുമിരുട്ടുതിങ്ങീ, മനം
നിന്നെത്തിരഞ്ഞൂ, പകച്ചുനിന്നൂ
എന്തുതാൻ ചെയ്യാവതെന്നോർത്തുനിൽക്കവേ
വന്നൂ നിന്മോഹനവേണുഗാനം
എന്നടുത്തെത്തി നീ, നിന്നോടുചേർന്നുഞാൻ
നിന്നപ്പോള്‍ ശാന്തമായെന്മാനസം
ഇന്നിതാ കാനനം ശോകമൂകം, ഹരേ
വൃന്ദാവനം വനം മാത്രമായീ
നിൻ വേണുഗാനവും മൂളിയെത്തുന്നതാം
മന്ദാനിലൻ പോലുമില്ലയെങ്ങും
മന്ദാരമാട്ടെ, തുളസിയോ തെച്ചിയോ
ഇന്നു പുവിട്ടുനിൽക്കുന്നതില്ലാ
നന്ദജാ, നീയെങ്ങു, നിൻ വേണുഗാനവും
വന്നില്ലാ പോയ് മറഞ്ഞെങ്ങുതാനോ
യാതുധാനവിനാശം ചെയ്യാനും
യാദവകുലരക്ഷയ്ക്കും
മാധവൻ വന്നു പൈതലാ, യതു
മാനസമിന്നുമോർക്കുന്നു
ദിവ്യബാലൻ നീയെന്നാലും നിൻ്റെ
ദേഹാപായം ഭയന്നൂ ഞാൻ
ദേവൻ തന്നെയാണെന്നാലും തവ
താതനുണ്ണി നീ കുഞ്ഞല്ലേ
പെട്ടെന്നുതന്നെ മൂടി നിന്നെ ഞാൻ
പേടകം തന്നിലന്നേരം
കാളിന്ദി കടന്നമ്പാടി തന്നിൽ
നിന്നെ വിട്ടിങ്ങു പോന്നല്ലോ
പിന്നീടുള്ളൊരു വൃത്താന്തമെല്ലാം
നന്ദൻ മൂലമറിഞ്ഞു ഞാൻ
എന്തെല്ലാം വിപത്തെത്ര സങ്കടം
പിന്നീടുണ്ടായ് നിനക്കുണ്ണീ
എന്തൊരാപത്തുവന്നാലും നിന്നെ-
യൊന്നുതൊട്ടുനോവിച്ചില്ലാ
എന്നും നിന്‍ ചുണ്ടില്‍ മിന്നിനില്‍ക്കുമാ
മന്ദഹാസം മറഞ്ഞില്ലാ
മുട്ടുകുത്തി നടന്നതും കണ്ണൻ
പെട്ടെന്നങ്ങു വളർന്നതും
വെണ്ണയും പാലും കട്ടതും കാട്ടിൽ
ഗോക്കളെമേയ്ക്കാൻപോയതും
മണ്ണുതിന്നതും പോരാഞ്ഞെന്നോണം
കാട്ടുതീയുണ്ണിയുണ്ടതും
കംസൻ വിട്ടുള്ള ദുഷ്ടക്കൂട്ടത്തെ
കൊന്നതും കേട്ടറിഞ്ഞു ഞാൻ
എന്നാലും നിൻ്റെയിന്നുള്ള രൂപ –
മൊന്നുകാണുവാനാശിപ്പു
എന്നുകാണുവാനാകും മാധവാ
നിൻ രൂപം നീയെന്നെത്തീടും