ഉത്സവക്കാലമിങ്ങെത്തുന്നു, കൂടുന്നു
ഉത്സാഹമേറ്റവുമെന്മനസ്സിൽ
പൂർണ്ണത്രയീശൻ്റെ ദർശനപുണ്യമീ
വണ്ണമെനിക്കും ലഭിച്ചിടുന്നൂ
പഞ്ചാരി, കോടങ്കി, ശാർദ്ദൂലം, രാത്രിയിൽ
കച്ചേരിയൊപ്പം കഥകളിയും
നെഞ്ചേറ്റി നാട്ടിൽ കഴിഞ്ഞൊരു ബാല്യമെൻ
നെഞ്ചിൽ തെളിയുന്ന നാൾകളായി
അമ്പലമുറ്റത്തണഞ്ഞു കാണിക്കയായ്
തമ്പുരാനേയെന്തു നൽകിടേണ്ടൂ
നിന്നെക്കുറിച്ചുള്ള ചിന്തകൾ മാലയായ്
നിന്മുന്നിൽ വച്ചു നമിച്ചു നിൽക്കാം