ഒരു പൂവിൽ നിറയുവതാകും മധുകണമെന്നുള്ളതു പോൽ താൻ
കരുതീടാം മനുജമനസ്സിൽ ത്തനിയെ വരും സ്നേഹവുമെന്നാല്‍
കരുതീടാം കളവതിനില്ലാ മധുപനു നൽകീടുവതിന്നാ-
ട്ടൊരു ജന്മം മലരിനെ വണ്ടേയറിയുവതായ് കാണുവതുള്ളു
Archive for August 3, 2016
ഗുരുവാമീശ്വരകൃപയെന്നും നിറയുവതാം മാമകദേഹം
ഗുരുവായൂരിതി കരുതുന്നൂ ബലമതിനോ പ്രാണനുമല്ലോ
ഗുരുവൊപ്പം ലഘുവുചിതം പോൽ കലരുവതാമീവനമാലം
തിരുചരണേ ചേരണമതിനായ് കനിയണമേ നീ വനമാലീ
തിട്ടമായ് പലതുമോതുവാനെനി-
നൊട്ടുമില്ലറിവു വാഴ്‌വതിന്നു മേ
കിട്ടി നല്ല പടുവിഡ്ഢി വേഷമൊ-
ന്നിട്ടു നോക്കിയതെനിക്കുമിഷ്ടമായ്
കണ്ണിൽ കാർ മുകിലിൽ കാണ്മൂ
കണ്ണാ നിൻ നിറമെങ്കിലും
കണ്ണാൽ കാണാത്തതെന്തെന്നുൾ
കണ്ണായ് വാഴുന്ന നിന്നെ ഞാൻ
ഷണ്മുഖാ മാനസേ നിത്യം
നിന്മുഖം കാണ്മതായ് വരാൻ
നന്മയും ഭക്തിയും നീയി-
ന്നെന്മനസ്സിനു നൽകണേ
മഹാമായനാം നീ മനസ്സായ് ചമയ്ക്കും
മഹാമായ ഞാനെന്തറിഞ്ഞിങ്ങു നിത്യം
മഹാമോഹമാകും വലയ്ക്കുള്ളിലായി-
ട്ടഹോ കാലമെല്ലാം കഴിക്കുന്നു ജീവന്‍
(ഭുജംഗപ്രയാതം )
മധുവായതു നല്കുവതാം സുഖവും
മധുസൂദന! നീ, ഹൃദി കാണുവതാം
മധുവിന്‍ മധുരം നുകരാനണയും
മധുപന്‍ ഭഗവാന്‍ സ്വയമല്ലെ വിഭോ
(തോടകം )
പല വിധത്തിലഴുക്കു നിറഞ്ഞതാ-
ണുലകമെന്നു നിനച്ചവ തന്നിലും
കലരുവാൻ ഗതിയാക്കരുതേ മനം
മലിനമാക്കരുതെന്നു നിനക്കണം
കലുഷചിന്തകളാലെ മനസ്സുമൊ-
ട്ടുലയുവാനിടയാകിലതൊട്ടുമേ
ഉലകിനേകരുതേ വെറുതേയതും
മലിനമാക്കരുതെന്നു നിനക്കണം
സുലളിതം ഗുരു തൻ കൃപയാൽ മന-
സ്സിലുണരുന്നൊളി ദുർല്ലഭമന്യഥാ
വില മതിക്കുവതല്ലൊരുനാളിലും
മലിനമാക്കരുതെന്നു നിനയ്ക്കണം