ദാരുണമാകും തവ തിരുരൂപം
ദാരുണ! കാണും രിപുവിനു ചിത്തേ
ചേരുവതുണ്ടാം ഭയമഭയം ഹൃ-
ത്താരിനു നല്കീടുക ഭഗവാനേ
Archive for August 18, 2017
വരുവതാകുമെന്‍ ചിന്തയൊക്കെ നിന്‍
ചരണപങ്കജം തന്നിലെത്തുവാന്‍
അരുളു ഭക്തിയെന്‍ വിഘ്നരാജ! വാ-
ണരുളുകെന്മനസ്സില്‍ സദാ ഭവാന്‍
പണ്ടു ഭുവി വാണനൃപരൊക്കെയുലകത്തേ-
യിണ്ടലിലുലയ്ക്കുമളവെത്തിയൊരുരാമന്‍
ഖണ്ഡപരശു! ദ്വിജകുലത്തിലതുചിത്തേ
കണ്ടിടുവതിന്നരുളു ഭക്തി പദപദ്മേ
(ഇന്ദുവദന)
ഗുരുമരുത്പുരനാഥനഹർനിശം
തരുവതാട്ടെ കൃപാമൃത, മീശ്വരൻ
അരുളിടട്ടെ സമസ്തസുഖങ്ങളും
വരുവതാം പുതുവത്സരനാൾകളിൽ
സാരംഗമാം ധനുവെടുത്തുകുലച്ചു നിൽക്കും
കാരുണ്യമേ! ശരമയയ്ക്കുക ദർപ്പദൈത്യൻ
പാരാകെ നോവു പകരാതെയിരിക്കുവാനായ്
നേരിന്റെ വെട്ടമരുളീടണമേ സുധന്വാ!
വരയും വരയിൽ തെളിയുന്നതു പൂ
വിരിയുന്നതു പോൽ ഭഗവദ്കൃപയായ്
കരുതാമതു പുണ്യമറിഞ്ഞിടണം
വരമായ് ഭഗവാനെ നമിച്ചിടണം
ഗൗരി! മനം നിന്നുടെ ഭവനം ഹൃ-
ത്താരിനു നീ താൻ ബലമതു തന്നെ
പാരിനുമെന്നും മറയരുളീടും
നേരിതു നിന്നെത്തൊഴുതു നമിപ്പൂ
മായാനാടകമാടിടുന്ന ഭഗവൻ ഹൃത്താകുമിപ്പൂവിനേ
മായാശക്തിയിലൊട്ടുലഞ്ഞുകരിയാനാക്കീടൊലാ വാഴ്‌വിലായ്
നീയാരെന്നതറിഞ്ഞതാരു, തിരയുന്നെല്ലായിടത്തും മന-
സ്സായാസത്തൊടു, മാനസത്തിലമരൂ ശ്രീയായ് മനശ്ശാന്തിയായ്
കണ്ണീരിലാണ്ടെന്തിനു കൺകളെന്നോ
കണ്ണാ! യുഗാന്ത്യത്തെ നിനച്ചതല്ലാ
കണ്ണന്റെ ലീലാമൃതമേഴു നാളൊ-
ന്നുണ്ണാൻ കഴിഞ്ഞെന്നൊരു ഭാഗ്യമോർക്കെ
കണ്ണിന്നു കാണാൻ കഴിയുന്നതല്ലൊ-
ട്ടുണ്ണാനതെൻ നാവിനുസാദ്ധ്യമല്ലാ
കർണ്ണാമൃതം നിൻ കഥ കേട്ട കാതിൻ
പുണ്യം നിനച്ചാൽ പറയാവതല്ലാ
കണ്ണിന്നു കണ്ണാകിയ സത്യമായി-
തിണ്ണം തെളിഞ്ഞിട്ടു മറഞ്ഞിടുമ്പോൾ
കണ്ണീരിലാണ്ടെന്നുടെ കൺകളെന്നാൽ
കണ്ണാ! കരഞ്ഞെന്നു പറഞ്ഞിടാമോ?
കേണന്നു ഞാനെന്നു പറഞ്ഞുവെന്നാൽ
ക്ഷീണം നിനയ്ക്കേണ്ടൊരുകാര്യമുണ്ടോ?
നാണം വെടിഞ്ഞിട്ടു ലയിച്ചു നിന്നൂ
വേണുസ്വനത്തിൽ മയിലെന്ന പോലെ
കാർവർണ്ണനെ ക്കണ്ടു മനസ്സു, പാടി-
പ്പോവുന്നു കാർമേഘമകന്നു പോയാൽ
പാവം മയിൽ കേഴുവതില്ലെയോ ഞാ-
നേവം കരഞ്ഞാലതു മോശമാണോ
സൂര്യനണഞ്ഞൂ ഗഗനതലേ ഹൃ-
ത്താരിനു മോദം പകരുവതിന്നായ്
പാരിനു വെട്ടം പകരുവതാകും
കാരണരൂപാ! തൊഴുതു നമിപ്പൂ