ആനന്ദരൂപ! ഭഗവന്‍ സ്വയമങ്ങു തന്നെ
സാനന്ദമെന്നുമമരുന്നു മനസ്സിലെന്നാല്‍
ആനന്ദമീയുലകിലൊക്കെ തിരഞ്ഞു കഷ്ടം
ഞാനിത്ര നാളലയുവാനിടയായതെന്തേ
Archive for August 19, 2017
സ്വര്‍ഗ്ഗമെന്തിനു, മനസ്സിതു കാണ്മൂ
ദുര്‍ഗ്ഗമാ, യതിനകത്തമരുന്നൂ
ദുര്‍ഗ്ഗ!, ഭക്തിയൊടു കുമ്പിടുവോര്‍ക്കോ
ദുര്‍ഗ്ഗതിയ്ക്കിട? നമിപ്പു പദാബ്ജേ
പയ്യെപ്പയ്യെ വിരിഞ്ഞിടുന്ന മലരാം
പ്രേമം തഥാ ഭക്തിയാം
നെയ്യും സ്നേഹവുമൊക്കെയൊന്നു പലതായ്
ചൊല്ലുന്നതാരാണവര്‍
പൊയ്യത്രേ പറയുന്നതിങ്ങുലകിനാ-
യാധാരമാസത്യമെ-
ന്നയ്യേ ഞാനറിയാതെ ദൂരെ ഭഗവന്‍!
നിന്നെത്തിരഞ്ഞൂ വൃഥാ
എങ്ങും തന്നെ നിറഞ്ഞു നില്ക്കുമവിടു-
ന്നെങ്ങെന്നു കാണാതെ ഞാന്‍
വിങ്ങും മാനസമോടെയോടിയകലെ-
ത്തീരങ്ങളില്‍ തേടിയും
അങ്ങും നിന്നൊളി കണ്ടിടാതെതിരികെ-
പ്പോന്നെന്റെയുള്‍ത്താരിലാ-
യങ്ങുണ്ടെന്നതറിഞ്ഞു കൂപ്പി കുമിളയാ-
ഴിയ്ക്കുള്ളിലേയ്ക്കെന്ന പോല്‍
കത്തും സ്പര്‍ദ്ധയൊടന്നറുത്തു ചിലരാ-
പങ്കായപാക്കെന്നുമേ
കത്തീടുന്നതു കണ്ടു ജിന്നയതിനാല്‍
പശ്ചാത്തപിച്ചില്ലയോ
രക്തത്തിന്‍ കറ മാറിടാതെയവിടെ-
ക്കാണുന്നു മാറ്റം വിനാ
” മത്തങ്ങാക്കുരു മണ്ണിൽ വീണു മുളയി-
ട്ടുണ്ടാകുമോ കുമ്പളം ”
മര്‍ത്ത്യന്‍ മര്‍ക്കടനായിരുന്നു പല നാള്‍
മുമ്പത്രെ, യിന്നും ചിലര്‍
നൃത്തം ചെയ്യുമതേ കണക്കി, ലൊരുവാ-
ലില്ലെന്നതോര്‍ക്കായ്കിലോ
പ്രത്യേകിച്ചൊരു മാറ്റവും പറയുവാ-
നില്ലെന്നു കാണാം, ദൃഢം !
” മത്തങ്ങാക്കുരു മണ്ണിൽ വീണു മുളയി-
ട്ടുണ്ടാകുമോ കുമ്പളം “
വിത്തത്തിന്നു സമാനമായൊരളവില്‍
മാംസം കൊടുക്കുന്നതാ-
ണത്രേ നീതിയതിന്നു വേണ്ടിയലറീ-
ടുന്നുണ്ടു ഷൈലോക്കുകള്‍
രക്തം ചിന്തുമതിന്നു വേണ്ടി പണമാ-
ണത്രേയവര്‍ ക്കൊക്കെയും
” മത്തങ്ങാക്കുരു മണ്ണിൽ വീണു മുളയി-
ട്ടുണ്ടാകുമോ കുമ്പളം “.